✍🏻 മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : പണിപൂർത്തിയായി ഒരു വർഷത്തിനുള്ളിൽ തന്നെ ആയിപ്പുഴ കൂരാരി കെഎംഎച്ച് റോഡ് തകർന്നതിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയിൽ റോഡ് പണിയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാന്റെ കണ്ടെത്തൽ.
കൂരാരി തീരം ഹൗസിൽ മുഹമ്മദ് അമീനിൻ്റെ പരാതിയിലാണ് കൂടാളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ ഉത്തരവുണ്ടായിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട പല രേഖകളും അപൂർണ്ണമാണെന്നും സത്യസന്ധമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
കഴിഞ്ഞ മാസം 14 നും 16 നുമായി ഓംബുഡ്സ്മാൻ കെ.എം രാമകൃഷ്ണൻ നടത്തിയ നേർ വിചാരണയിൽ ആവശ്യമായ പല രേഖകളും ഹാജരാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഫയൽ പരിശോധനയിൽ സാധന സാമഗ്രികളുടെ വിവരങ്ങൾ എംബുക്കിൽ രേഖപ്പെടുത്തുകയോ തൊഴിലാളികളുടെ ഐഡി കാർഡ് ഹാജരാക്കുകയോ അവർക്കുവേണ്ട പരിശീലനം നൽകുകയോ ഇൻഫർമേഷൻ ബോർഡിൽ ശരിയായ വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രവർത്തിയുടെ ജി.എസ്.ടി,
ടീ.ഡി.എസ് എന്നിവ സർക്കാരിലേക്ക് ഒടുക്കിയിട്ടില്ലെന്നും മെറ്റീരിയൽ സ്റ്റാക്ക് എംബുക്കിൽ രേഖപ്പെടുത്തുകയോ ഫയൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ അനുവദിക്കുകയില്ലെന്നും കെ.എം രാമകൃഷ്ണൻ പറഞ്ഞു.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളെ നിയോഗിക്കുമ്പോൾ പാലിക്കേണ്ട സർക്കുലർ പാലിക്കുകയോ ഉപയോഗിച്ച സാധന സാമഗ്രികൾ ഗുണ നിലവാരമുള്ളതാണെന്ന് പരിശോധിക്കുകയോ ചെയ്തിട്ടില്ല. പരാതിക്കാരൻ ഉന്നയിച്ച പ്രകാരം റോഡിന്റെ കോർ കട്ടിംഗ് നടത്തി ഖനവും ഗുണനിലവാരവും ഉറപ്പുവരുത്തുവാനും അത് എം ബുക്കിൽ ചേർത്ത് വെക്കാനും നിർദ്ദേശിച്ചു. പ്രസ്തുത പദ്ധതിയിൽ ന്യൂനതകൾ കണ്ടെത്തിയാൽ നിയമപരമായ തുടർനടപടികൾ സ്വീകരിച്ച് അറിയിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി . നിലവിൽ പരാതിക്കാരൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജിയിൽ ലഭിച്ച അനുകൂല ഉത്തരവ് സമയബന്ധിതമായി നടപ്പാക്കാനും ഉത്തരവ് ലഭിച്ച 15 ദിവസത്തിനകം സ്വീകരിച്ച നടപടി ക്രമങ്ങൾ ഓംബുഡ്സ്മാനെ അറിയിക്കുവാനും ഉത്തരവിട്ടു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ നിർമ്മിച്ച മറ്റു പദ്ധതികളുടെയും രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാനും ആവശ്യമെങ്കിൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും പരാതിക്കാരൻ പറയുന്നു.
0 Comments